"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..."
വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും.
"എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..."
"വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട"
"ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..."
"ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ"
"നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..."
ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തിയ ഒന്നാണ് കേട്ടോ. ഞാൻ ആഗ്രഹിക്കുന്നത് സമാധാനം ആണ്. ഗാന്ധിമാർഗ്ഗം!
"പണ്ട് ഇയാള് എന്നോട് ഒരു കഥ പറഞ്ഞത് ഓർക്കുന്നുണ്ടോ...?"
"ഹും..."
ഒരു ദീർഘശ്വാസം !
ഒന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. എൻ്റെ കഥ ഭാവനയിൽ വിരിയുന്ന കഥകൾ ഒക്കെ ഇവളോട് പറയാറുണ്ട്. കഥ ഭാവന എന്ന് പറയുമ്പോൾ മനസിലായി കാണൂലോ. അൻറിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ കുറച്ച് കൂടി റിയലിസ്റ്റിക് ആക്കി പറയും. അത് ഇത്ര വലിയ പ്രശ്നം ആണോ. എല്ലാം മനോഹരമായി തന്നെ ഇരിക്കട്ടെ. നമ്മുടെ ഭാവി, ഭൂതം, വർത്തമാനം.
"നീ ഏത് കഥയാ പറയണേ..."
"ഓ... ഇങ്ങേര്... അപ്പോ ഒരുപാട് ഉണ്ടല്ലേ..."
അവിടെയും ഞാൻ നിശബ്ദത പാലിച്ചു. കൂടെ ഒരു കള്ളച്ചിരിയും പാസ്സ് ആക്കി.
"എന്തൊക്കെ ആയിരുന്നു... പട്ടുപാവാട ഒക്കെ ഇട്ടോണ്ട് അമ്പലത്തിലേക്ക് ഞാൻ കേറി പോണു... അപ്പോ എന്നെ കാണുന്നു... സൈക്കിൾ നിർത്തി എന്നെ തന്നെ നോക്കി നിൽക്കുന്നു... എന്തൊരു ബഡായി ആടോ... കേട്ടപ്പോ ഞാൻ ശരിക്കും വിശ്വസിച്ചു പോയി... ഇതൊക്കെ വലിയ കാര്യായിട്ട് അമ്മയോട് പറഞ്ഞപ്പോൾ അല്ലേ, അമ്മ കിടന്നു ചിരിയോട് ചിരി..."
എന്താ തട്ടത്തിൻ മറയത്തിൽ മാത്രേ അങ്ങനെ ഒക്കെ സംഭവിക്കൂ. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലേ...? ഏതായാലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. ചമ്മിയ മുഖത്തോടെ അവൾ പറഞ്ഞതൊക്കെ സമ്മതിച്ചു.
പണ്ട്... പണ്ട്... പണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അമ്പത് നോമ്പിൻ്റെ സമയം. എന്നും പള്ളിയിൽ വരുന്ന കുട്ടികൾക്ക് സമ്മാനം കിട്ടും എന്ന് അറിഞ്ഞൊണ്ട് ഞാനും രാവിലെ പള്ളിയിൽ പോകുവായിരുന്നു. ആ തണുപ്പത്ത് സൈക്കിൾ ചവിട്ടി പോകാൻ ഒരു പ്രത്യേക രസം തന്നെയാണ്. അന്ന് കൂട്ടുകാരോട് ഒക്കെ സംസാരിച്ചു പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ അല്പം വൈകി പോയി. വീട്ടിൽ ചെന്നിട്ട് വേണം റെഡി ആയി സ്കൂളിൽ പോകാൻ. ഹീറോ സൈക്കിളിൽ പറ്റുന്ന അത്ര സ്പീഡിൽ പറന്നു.
അമ്പലത്തിന് മുന്നിൽ കൂടി ആണ് വീട്ടിലേക്ക് ഉള്ള വഴി. പോകും വഴിയാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. കോടമഞ്ഞ് പുതച്ച വഴിയിലൂടെ അവൾ നടന്നു വരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുപാവാടയും ധരിച്ച് അവൾ. വഴിയരികിലെ പച്ചപ്പ് അവളെ കൂടുതൽ മനോഹരിയാക്കി. അവളിൽ എൻ്റെ കണ്ണുകൾ ഉടക്കി. ചുറ്റും ഉള്ളത് എല്ലാം നിശ്ചലം ആയി ഒരു നിമിഷത്തേക്ക്.
പക്ഷേ ഹീറോ സൈക്കിൾ എവിടെയോ ചെന്ന് ഇടിച്ചു കയറി. അന്ന് സൈക്കിളിൽ നിന്ന് വീണ് കയ്യിലെ തൊലി പോയത് മിച്ചം. ഏതായാലും അന്ന് അമ്പലത്തിന് മുമ്പിൽ വെച്ച് കണ്ട ആ സുന്ദരി പെണ്ണിനെ ഒരിക്കൽ കൂടി കാണുവാൻ ആയി ഞാൻ കൊതിച്ചു.
വർഷങ്ങൾ കഴിഞ്ഞു. ഞാൻ ആഗ്രഹിച്ച പോലെ, അന്ന് കണ്ട ആ സുന്ദരി, എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. തീർത്തും അവിചാരിതമായി തന്നെ ഞങ്ങൾ കണ്ടുമുട്ടി. അത് സൗഹൃദം ആയി. പ്രണയം ആയി. ഒടുവിൽ അവൾ എൻ്റെ ജീവിതസഖിയായി.
Comments
Post a Comment