Skip to main content

Lift - Chapter I


"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്." 

"സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു.

"ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!" 

"സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും.

"ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!" 

"ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു.

ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളികുന്നു. അവയിൽ ചിലത് എന്നെയും കുളിർപ്പിക്കുന്നു. ആകാശത്തിൽ ചെറിയ മിന്നൽ വേരുകൾ ദൃശ്യമാകുന്നു. അവ അന്തരീക്ഷം മൊത്തമായി പ്രകാശിച്ചു കാണിക്കുന്നു. 

ഒരു പതിനഞ്ചു മിനിറ്റ് ആയി ഞാൻ ഇവിടെ നിൽക്കുന്നു. ഫോൺ എടുത്തു ഉണ്ണിചേട്ടനെ വിളിക്കുവാനായി തുടങ്ങി. പുറപെട്ടു കാണുവോ എന്ന് അറിയുവാൻ വേണ്ടി ആയിരുന്നു. അപ്പോഴാണ് അകലെ നിന്ന് ഒരു കാറിന്റെ ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി, അതൊരു അംബാസഡർ കാർ ആണെന്ന്. കോൾ പൂർത്തികരിച്ചില്ല. ഫോൺ പോക്കറ്റിലേക്ക് വെച്ചു. വലതു വശത്ത് നിന്നാണ് കാർ സമീപിക്കുന്നത്. ആ ദിശയിലേക്ക് നോക്കി നിന്നു. ഹെഡ്‌ലൈറ്റിന്റെ പ്രകാശം കടുപ്പം ഏറിയത് ആയിരുന്നു. കണ്ണുകൾ ചുളിഞ്ഞു. കാർ എനിക്ക് സമീപമായി നിർത്തി. 

കാറിന് ഉള്ളിലേക്ക് നോക്കി, പരിചയം ഇല്ലാത്ത മുഖം ആണ്. അത്ര ഇരുണ്ട നിറം അല്ലാത്ത ഒരാൾ. അത്യാവശ്യം വണ്ണം ഉണ്ട്. മുടിയും താടിയും എല്ലാം കുറ്റി ആയി നിർത്തിയിരിക്കുന്നു. ഒരു ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. കാറിന് കുറച്ചു കൂടി അടുത്തേക്ക് ഞാൻ നടന്നു. അയാൾ ചോദിച്ചു.

"എന്ന ചേട്ടാ ഇവിടെ നിൽക്കണേ..?"

"വണ്ടി ഒന്ന് പഞ്ചർ ആയതാ" 

"ചേട്ടൻ എങ്ങോട്ടേക്കാ..?"

ഉയർന്ന ശബ്ദത്തിൽ ഉള്ള സംസാരം ആയിരുന്നു അയാളുടേത്. അതിനാൽ തന്നെ അയാൾ ഒരു പാവം ആണെന്ന് തോന്നിച്ചു. 

"കപ്പേള വരെ..!"

"ആണോ..., എന്നാ കേറിക്കോ... ഞാൻ പള്ളിയിലേക്കാ."

"എന്നാ ഞാൻ വണ്ടി ഒന്ന് ഒതുക്കിവെക്കട്ടെ" അതും പറഞ്ഞ് ഞാൻ ബുള്ളറ്റ് പതുക്കെ തള്ളികൊണ്ട് മരത്തിന് സൈഡിൽ ഉള്ള ഷെഡിലേക്ക് കയറ്റിവെച്ചു. എന്നിട്ട് ഫോൺ എടുത്തു ഉണ്ണിചേട്ടനെ വിളിച്ചു. കാറിന് അടുത്തേക്ക് നടന്നു നീങ്ങി. ഉണ്ണിചേട്ടൻ കോൾ എടുത്തു.

"സാറേ... ദാ എത്താറായി..!"

"ഞാൻ ബുള്ളറ്റ് ദേ ഷെഡിലേക്ക് കയറ്റിവെച്ചിട്ടുണ്ട്. നാളെ രാവിലെ വന്നു എടുത്തോളാം."

"ശെരി സാറേ..." 

ഞാൻ കോൾ കട്ട് ചെയ്തു കൊണ്ട് കാറിന്റെ ഡോർ തുറന്നു. അകത്തേക്ക് കേറി ഇരുന്നു. അയാൾ കാർ മുന്നോട്ട് എടുത്തു. 

"ഇയാളെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ..!" ഒരു അന്വേഷണം എന്ന പോലെ ഞാൻ ചോദിച്ചു.

"കണ്ടു കാണാൻ വഴി ഇല്ല. ഞാൻ ഇവിടെ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ." അയാൾ നേരെ നോക്കി കൊണ്ട് മറുപടി പറഞ്ഞു.

ആകാംക്ഷ എന്ന പോലെ ഞാൻ തുടർന്നു "ഇവിടെ എന്താ പരിപാടി..?"

"ഞാൻ നമ്മുടെ വിജയൻ മുതലാളിയുടെ ഡ്രൈവറാ... ചന്ദ്രൻ"

"ഇൗ പതിരായിക്ക്‌ എവിടെ പോയതാ..?"

"മുതലാളിയുടെ മകൻ ബാംഗ്ലൂർ അല്ലേ, ചെക്കനെ ബസ് കേറ്റി വിടാൻ പോയതാ."

"ഹുംം..." 

അപ്പോഴാണ് അകലേ ഒരാൾ നിൽക്കുന്നത് കണ്ടത്. അയാൾ ലിഫ്റ്റ് ചോദിക്കുന്ന പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

"ഇതാരാണാവോ..!" ചന്ദ്രൻ കാർ ഒതുക്കി.

അയാൾ കാറിന് സമീപത്തേക്ക് നടന്നു അടുത്തു. ഒരു കമ്പിളി പുതച്ചിരുന്നു അയാൾ. മുഖം പാതി മാത്രം വ്യക്തമായി കാണാം. ചന്ദ്രൻ അയാളോട് ചോദിച്ചു

"എങ്ങോട്ടാ..?"

അയാൾ തലക്ക് മീതെ പുതച്ചിരുന്ന കമ്പിളി മാറ്റി. ഒരു ചെറിയ മിന്നൽ വെളിച്ചം അന്തരീക്ഷത്തിൽ പ്രകാശിച്ചു. അയാളുടെ മുഖം വ്യക്തമായി. നല്ല പരിചിതമായ മുഖം. പെട്ടന്ന് മനസ്സിലേക്ക് രണ്ടു വർഷം മുമ്പ് നടന്ന ഒരു സംഭവം ഓടി വന്നു. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം. ആ കോടതി വിധി കാതിൽ മുഴങ്ങി കേട്ടു.

കൈകൾ വിയർക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് കൂടി. ഒരിക്കലും തമ്മിൽ കണ്ടുമുട്ടേണ്ടി വരും എന്ന് ഒരിക്കലും ഓർത്തില്ല. ഇനി കണ്ടു മുട്ടിയാൽ തന്നെ അത് എന്റെ നല്ലതിന് അല്ല എന്ന് എനിക്ക് നിശ്ചയം ഉണ്ടായിരുന്നു. ഉള്ളിൽ ഭയം കൂടി വന്നു. ഞാൻ ഒരു നിമിഷത്തേക്ക് നിശ്ചലം ആയിപ്പോയി.

അയാൾ കാറിന് ഉള്ളിലേക്ക് നോക്കി കൊണ്ട് ചന്ദ്രനോട് മറുപടി പറഞ്ഞു "അടുത്ത ജംഗ്ഷൻ വരെ..."

"എന്നാ കേറിക്കോ... ഞങ്ങളും ആ വഴികാ..." ചന്ദ്രൻ മറുപടി പറഞ്ഞു. 

അയാൾ പുറകിലേ ഡോർ തുറന്നു കയറി. എനിക്ക് പുറകിൽ ആയി ആണ് അയാൾ ഇരിക്കുന്നത്. മഴ വീണ്ടും ആരംഭിച്ചു. നല്ല ശക്തിയേറിയ കാറ്റും മഴയും. കാർ പതുക്കെ മുന്നോട്ട് എടുത്തു. എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ ഭയന്നു.


 തുടരും.....

Comments

Post a Comment

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

The Day before Vacation

കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്. അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും. സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വ...

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory. - Paul Fix ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു. നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്. വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത...