Skip to main content

Platform No.3



"എനിക്ക് ഒരു കഥ പറഞ്ഞു തന്നിട്ട് എത്ര നാളായി. ഒരു കഥ പറയുവോ, കേൾക്കാൻ കൊതിയാകുന്നു" അവൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. ഉള്ളിന്റെ ഉള്ളിൽ വിങ്ങിപ്പോട്ടുന്നത് അവളുടെ പുഞ്ചിരിയിൽ വ്യക്തമാക്കി.

തിരക്ക് കുറഞ്ഞ റയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോം 3-ൽ ഞാനും ദിവ്യയും. ഞങ്ങൾക്ക് മുന്നിലൂടെ ഒരുപാട് ആളുകൾ അങ്ങോടും ഇങ്ങോടും പോകുന്നു. ഞങ്ങൾ ഏതോ മായാലോകത്ത് എന്ന പോലെ വിദൂരതയിലേക്ക് നോക്കി നിന്നു. കണ്ണുനീർ വറ്റിയ കണ്ണുകൾ. വിളറിയ മുഖം. ഒരു ബാഗിന് ഇരു വശത്തായിട്ട് ഞങ്ങൾ. ബാഗിന്റെ പുറത്ത് ഞങ്ങൾ കൈകൾ കോർത്ത് പിടിച്ചിട്ടുണ്ട്. ഇനി ഒരു അൽപ നേരം കൂടി. നെയ്ത സ്വപ്നങ്ങൾ എല്ലാം വീട്ടുകാർക്ക് വേണ്ടി ത്യജിക്കാൻ രണ്ട് പേരും മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നു.

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു. ട്രെയിൻ വരാൻ സമയം ആയി. 

"ജേക്കബേ" ദിവ്യ ഇടറിയ ശബ്ദത്തിൽ വിളിച്ചു.

മായാലോകത്ത് നിന്ന് വിട വാങ്ങി. അവൾക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിലേക്ക്. കൈകൾ മുറുകി. 

"ഹും..." ഒരു ദീർഘശ്വാസം. അവളുടെ കോർത്തുപിടിച്ച കൈകളിലേക്ക് നോക്കി. 

"പറയാം" 

"ഒരിടത്ത് ഒരിടത്ത് ഒരു മുയലും ഒരു സിംഹവും ഉണ്ടായിരുന്നു...."

ഞാൻ പറയുന്നത് അവൾ‌ ശ്രദ്ധയോടെ കേട്ടു ഇരുന്നു. 

"അവർ നല്ല സ്നേഹത്തിൽ ആയിരുന്നു." ദിവ്യ ചിരിച്ചു കൊണ്ട് ഇടപെട്ടു "നമ്മളെ പോലെ, അല്ലേ".

"അതേ" അവളെ നോക്കി ഞാൻ പറഞ്ഞു.

"ഹും... എന്നിട്ട്..."

 "ആ കാട്ടിൽ ഉള്ള എല്ലാവർക്കും അസൂയ തോന്നുമായിരുന്നു അവരുടെ സ്നേഹം കണ്ട്. വളരെ വിചിത്രമായി നോക്കി കണ്ടു എല്ലാവരും."

ദിവ്യ ചോദിച്ചു "അതെന്താ..?"

"ഒരു കൗതുക കാഴ്ച ആയിരുന്നു അത്. സിംഹങ്ങൾ പൊതുവേ മുയലിനെ ഇരയായി ആണ് കണ്ടിരുന്നത്"

"എന്നിട്ട് എന്ത് സംഭവിച്ചു"

ഞാൻ തുടർന്നു "ഒരു ദിവസം അച്ഛൻ മുയൽ ഇവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടു. അച്ഛൻ മുയലിന് ദേഷ്യവും പേടിയും ഒരുമിച്ച് വന്നു. അച്ഛൻ മുയൽ ഓടി മാളത്തിലേക്ക് പോയി. അമ്മ മുയലിനോട് കാര്യം പറഞ്ഞു. അവർക്ക് ആകെ വേവലാതി. മുയലമ്മ പെട്ടന്ന് മാളത്തിലേക്ക് കേറി വന്നു. അച്ഛൻ മുയൽ ഒരുപാട് ദേഷ്യപ്പെട്ടു. ഒരുപാട് ഉപദ്രവിച്ചു. അച്ഛൻ മുയൽ പറഞ്ഞു. 'നമ്മളും സിംഹങ്ങളും ഒത്തു പോകില്ല. അവർ നമ്മളെ ശത്രുക്കളായ കാണുന്നേ. അവർക്ക് ഉള്ള ആഹാരം, അത്രേ ഉള്ളൂ നമ്മൾ'. പാവം മുയലമ്മ പൊട്ടിക്കരഞ്ഞു. മുയലമ്മ കരഞ്ഞു കരഞ്ഞു പറഞ്ഞു. 'എനിക്ക് സിംഹച്ചാരെ ഒരുപാട് ഇഷ്ടമാണ്... സിംഹച്ചാർക്ക്‌ എന്നെയും... ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം'. അച്ഛൻ മുയൽ പിന്നെയും ഒരുപാട് ദേഷ്യപ്പെട്ടു. പാവം മുയലമ്മ കരഞ്ഞു കൊണ്ട് മാളത്തിൽ നിന്ന് പുറത്തേക്ക് വന്നു."

"പാവം മുയലമ്മ..." ദിവ്യയുടെ മുഖം ദുഃഖപൂരിതമായി. "എന്നിട്ട്..."

"ഇതെല്ലാം കേട്ടുകൊണ്ട് വെളിയിൽ സിംഹച്ചാര് ഇരിപ്പുണ്ടായിരുന്നു. മുയലമ്മേടെ സങ്കടം കണ്ടു സിംഹച്ചാർക്ക് ഒരുപാട് വിഷമം തോന്നി. മുയലമ്മ ഓടി വന്നു സിംഹച്ചാരേ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കൊണ്ട് മുയലമ്മ കരഞ്ഞു. മുയലമ്മേടെ പുറത്ത് തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു. കുറേ നേരം അവർ അങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സിംഹച്ചാര് മുയലമ്മേടെ രണ്ട് തോളിൽ പിടിച്ചു കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു 'ഈ കണ്ണുകൾ ഇനി നിറയാൻ പാടില്ല. ഈ കാട് നമ്മുക്ക് കൂടി അവകാശപ്പെട്ടത് ആണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവികും. ഞാൻ ജീവിച്ചു വളർന്ന സാഹചര്യത്തിൽ നീ തുടരണം എന്ന് ഞാൻ പറയില്ല. നിന്റെ ഇഷ്ടങ്ങളെ ഞാൻ മാനിക്കുന്നു. ഒരു കൊച്ചു മാളം കെട്ടി, അവിടെ നമ്മൾ മാത്രം. മനോഹരമായ ഒരു ജീവിതം എന്റെ കൂടെ തുടങ്ങാൻ നിനക്ക് സമ്മതമാണോ...' "

സിംഹച്ചാരുടെ മാത്രമല്ല എന്റെ കൂടെ വാക്കുകൾ കൂടി ആയിരുന്നു അത്. അവൾ പ്രതികരിച്ചില്ല.

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു.

 ട്രെയിൻ അപ്പോഴേക്കും വന്നു. ഞാൻ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഇരുന്നു. ട്രെയിനിൽ കയറാൻ ആയി ആളുകൾ ചുറ്റും ഓടുന്നു. ട്രെയിനിന്റെ ശബ്ദം. സാധനങ്ങൾ വിൽകാൻ നടക്കുന്നവരുടെ ശബ്ദങ്ങൾ. ട്രെയിനിൽ കയറാൻ ആയി വെപ്രാളപ്പെടുന്ന ആളുകളുടെ ശബ്ദം. ആകെ മൊത്തം ഒരു കോലാഹലം.
 ഈ തിരക്ക് ഒട്ടും തന്നെ എന്നെ ബാധിക്കാതെ അവളുടെ കണ്ണുകൾ നോക്കി തന്നെ ഇരുന്നു. അവളുടെ സമ്മതത്തിനായി. അവൾ അസ്വസ്ഥയായി. അവൾ കോർത്ത കൈകൾ മാറ്റി. ബാഗ് എടുത്ത് ട്രെയിനിന് അടുത്തേക്ക് നീങ്ങി. നടന്നു നീങ്ങിയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി. 

"ദിവ്യ..."

അവളുടെ കയ്യിൽ നിന്നും ബാഗ് താഴേക്ക് വീണു. ഒരു നിമിഷം അവൾ അങ്ങനെ നിന്നു. അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി.

ഒരു സമ്മതം ആണ് അവൾ അറിയിച്ചത്. പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായിച്ചു, കണ്ണീരിൽ കുതിർത്ത ഒരു ചെറുപുഞ്ചിരിയോടെ. 

Comments

Post a Comment

Popular posts from this blog

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ