"എനിക്ക് ഒരു കഥ പറഞ്ഞു തന്നിട്ട് എത്ര നാളായി. ഒരു കഥ പറയുവോ, കേൾക്കാൻ കൊതിയാകുന്നു" അവൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. ഉള്ളിന്റെ ഉള്ളിൽ വിങ്ങിപ്പോട്ടുന്നത് അവളുടെ പുഞ്ചിരിയിൽ വ്യക്തമാക്കി.
തിരക്ക് കുറഞ്ഞ റയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോം 3-ൽ ഞാനും ദിവ്യയും. ഞങ്ങൾക്ക് മുന്നിലൂടെ ഒരുപാട് ആളുകൾ അങ്ങോടും ഇങ്ങോടും പോകുന്നു. ഞങ്ങൾ ഏതോ മായാലോകത്ത് എന്ന പോലെ വിദൂരതയിലേക്ക് നോക്കി നിന്നു. കണ്ണുനീർ വറ്റിയ കണ്ണുകൾ. വിളറിയ മുഖം. ഒരു ബാഗിന് ഇരു വശത്തായിട്ട് ഞങ്ങൾ. ബാഗിന്റെ പുറത്ത് ഞങ്ങൾ കൈകൾ കോർത്ത് പിടിച്ചിട്ടുണ്ട്. ഇനി ഒരു അൽപ നേരം കൂടി. നെയ്ത സ്വപ്നങ്ങൾ എല്ലാം വീട്ടുകാർക്ക് വേണ്ടി ത്യജിക്കാൻ രണ്ട് പേരും മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നു.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു. ട്രെയിൻ വരാൻ സമയം ആയി.
"ജേക്കബേ" ദിവ്യ ഇടറിയ ശബ്ദത്തിൽ വിളിച്ചു.
മായാലോകത്ത് നിന്ന് വിട വാങ്ങി. അവൾക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിലേക്ക്. കൈകൾ മുറുകി.
"ഹും..." ഒരു ദീർഘശ്വാസം. അവളുടെ കോർത്തുപിടിച്ച കൈകളിലേക്ക് നോക്കി.
"പറയാം"
"ഒരിടത്ത് ഒരിടത്ത് ഒരു മുയലും ഒരു സിംഹവും ഉണ്ടായിരുന്നു...."
ഞാൻ പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടു ഇരുന്നു.
"അവർ നല്ല സ്നേഹത്തിൽ ആയിരുന്നു." ദിവ്യ ചിരിച്ചു കൊണ്ട് ഇടപെട്ടു "നമ്മളെ പോലെ, അല്ലേ".
"അതേ" അവളെ നോക്കി ഞാൻ പറഞ്ഞു.
"ഹും... എന്നിട്ട്..."
"ആ കാട്ടിൽ ഉള്ള എല്ലാവർക്കും അസൂയ തോന്നുമായിരുന്നു അവരുടെ സ്നേഹം കണ്ട്. വളരെ വിചിത്രമായി നോക്കി കണ്ടു എല്ലാവരും."
ദിവ്യ ചോദിച്ചു "അതെന്താ..?"
"ഒരു കൗതുക കാഴ്ച ആയിരുന്നു അത്. സിംഹങ്ങൾ പൊതുവേ മുയലിനെ ഇരയായി ആണ് കണ്ടിരുന്നത്"
"എന്നിട്ട് എന്ത് സംഭവിച്ചു"
ഞാൻ തുടർന്നു "ഒരു ദിവസം അച്ഛൻ മുയൽ ഇവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടു. അച്ഛൻ മുയലിന് ദേഷ്യവും പേടിയും ഒരുമിച്ച് വന്നു. അച്ഛൻ മുയൽ ഓടി മാളത്തിലേക്ക് പോയി. അമ്മ മുയലിനോട് കാര്യം പറഞ്ഞു. അവർക്ക് ആകെ വേവലാതി. മുയലമ്മ പെട്ടന്ന് മാളത്തിലേക്ക് കേറി വന്നു. അച്ഛൻ മുയൽ ഒരുപാട് ദേഷ്യപ്പെട്ടു. ഒരുപാട് ഉപദ്രവിച്ചു. അച്ഛൻ മുയൽ പറഞ്ഞു. 'നമ്മളും സിംഹങ്ങളും ഒത്തു പോകില്ല. അവർ നമ്മളെ ശത്രുക്കളായ കാണുന്നേ. അവർക്ക് ഉള്ള ആഹാരം, അത്രേ ഉള്ളൂ നമ്മൾ'. പാവം മുയലമ്മ പൊട്ടിക്കരഞ്ഞു. മുയലമ്മ കരഞ്ഞു കരഞ്ഞു പറഞ്ഞു. 'എനിക്ക് സിംഹച്ചാരെ ഒരുപാട് ഇഷ്ടമാണ്... സിംഹച്ചാർക്ക് എന്നെയും... ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം'. അച്ഛൻ മുയൽ പിന്നെയും ഒരുപാട് ദേഷ്യപ്പെട്ടു. പാവം മുയലമ്മ കരഞ്ഞു കൊണ്ട് മാളത്തിൽ നിന്ന് പുറത്തേക്ക് വന്നു."
"പാവം മുയലമ്മ..." ദിവ്യയുടെ മുഖം ദുഃഖപൂരിതമായി. "എന്നിട്ട്..."
"ഇതെല്ലാം കേട്ടുകൊണ്ട് വെളിയിൽ സിംഹച്ചാര് ഇരിപ്പുണ്ടായിരുന്നു. മുയലമ്മേടെ സങ്കടം കണ്ടു സിംഹച്ചാർക്ക് ഒരുപാട് വിഷമം തോന്നി. മുയലമ്മ ഓടി വന്നു സിംഹച്ചാരേ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കൊണ്ട് മുയലമ്മ കരഞ്ഞു. മുയലമ്മേടെ പുറത്ത് തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു. കുറേ നേരം അവർ അങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സിംഹച്ചാര് മുയലമ്മേടെ രണ്ട് തോളിൽ പിടിച്ചു കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു 'ഈ കണ്ണുകൾ ഇനി നിറയാൻ പാടില്ല. ഈ കാട് നമ്മുക്ക് കൂടി അവകാശപ്പെട്ടത് ആണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവികും. ഞാൻ ജീവിച്ചു വളർന്ന സാഹചര്യത്തിൽ നീ തുടരണം എന്ന് ഞാൻ പറയില്ല. നിന്റെ ഇഷ്ടങ്ങളെ ഞാൻ മാനിക്കുന്നു. ഒരു കൊച്ചു മാളം കെട്ടി, അവിടെ നമ്മൾ മാത്രം. മനോഹരമായ ഒരു ജീവിതം എന്റെ കൂടെ തുടങ്ങാൻ നിനക്ക് സമ്മതമാണോ...' "
സിംഹച്ചാരുടെ മാത്രമല്ല എന്റെ കൂടെ വാക്കുകൾ കൂടി ആയിരുന്നു അത്. അവൾ പ്രതികരിച്ചില്ല.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു.
ട്രെയിൻ അപ്പോഴേക്കും വന്നു. ഞാൻ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഇരുന്നു. ട്രെയിനിൽ കയറാൻ ആയി ആളുകൾ ചുറ്റും ഓടുന്നു. ട്രെയിനിന്റെ ശബ്ദം. സാധനങ്ങൾ വിൽകാൻ നടക്കുന്നവരുടെ ശബ്ദങ്ങൾ. ട്രെയിനിൽ കയറാൻ ആയി വെപ്രാളപ്പെടുന്ന ആളുകളുടെ ശബ്ദം. ആകെ മൊത്തം ഒരു കോലാഹലം.
ഈ തിരക്ക് ഒട്ടും തന്നെ എന്നെ ബാധിക്കാതെ അവളുടെ കണ്ണുകൾ നോക്കി തന്നെ ഇരുന്നു. അവളുടെ സമ്മതത്തിനായി. അവൾ അസ്വസ്ഥയായി. അവൾ കോർത്ത കൈകൾ മാറ്റി. ബാഗ് എടുത്ത് ട്രെയിനിന് അടുത്തേക്ക് നീങ്ങി. നടന്നു നീങ്ങിയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി.
"ദിവ്യ..."
അവളുടെ കയ്യിൽ നിന്നും ബാഗ് താഴേക്ക് വീണു. ഒരു നിമിഷം അവൾ അങ്ങനെ നിന്നു. അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി.
ഒരു സമ്മതം ആണ് അവൾ അറിയിച്ചത്. പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായിച്ചു, കണ്ണീരിൽ കുതിർത്ത ഒരു ചെറുപുഞ്ചിരിയോടെ.
Deep❣️ Beautiful writing💥💥
ReplyDeleteNo more words poli sadanam
ReplyDelete